ഗോല്‍ക്കൊണ്ട കോട്ട
വജ്രങ്ങളുടെയും രാജവംശങ്ങളുടെയും വാസ്തുവിദ്യാമഹത്വത്തിൻ്റെയും ഒരു മഹത്തായ ചരിത്രമുറങ്ങുന്ന ഇടം

കഴിഞ്ഞ ദിവസമാണ് ഗോല്‍ക്കൊണ്ട കോട്ട കാണാനുള്ള അവസരമുണ്ടായത്. അതിനുമുമ്പ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിക്കുന്ന സമയത്ത് ഭാമിനി സുല്‍ത്താനെക്കുറിച്ചും കാകതീയരാജാക്കന്മാരെക്കുറിച്ചും പഠിച്ചിട്ടുണ്ടായിരുന്നെങ്കിലും നേരില്‍ കാണാനും അതേക്കുറിച്ച് അറിയാനും അവസരം കിട്ടിയത് ഈ അടുത്താണ്. വജ്രങ്ങളുടെയും രാജവംശങ്ങളുടെയും വാസ്തുവിദ്യാമഹത്വത്തിൻ്റെയും ഒരു മഹത്തായ ചരിത്രമുറങ്ങുന്ന ഇടമാണ് ഗോല്‍ക്കൊണ്ട കോട്ട. തെലുങ്കാനയിലെ ഹൈദരാബാദിൻ്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗോല്‍ക്കൊണ്ട കോട്ട ഇന്ത്യയുടെ സമ്പന്നമായ ചരിത്ര ശില്‍പത്തിൻ്റെ തെളിവായി ഇന്നും നിലകൊള്ളുന്നു. ഒരുകാലത്ത് ഗോല്‍ക്കൊണ്ട സുല്‍ത്താനേറ്റിൻ്റെ പ്രഭവകേന്ദ്രമായിരുന്ന ഈ കോട്ട അതിൻ്റെ ശക്തമായ വാസ്തുവിദ്യയ്ക്ക് മാത്രമല്ല, ആഗോള വജ്ര വ്യാപാരത്തിലെ നിര്‍ണായക പങ്കിനും പേരുകേട്ടതാണ്.
1143 ല്‍ കാകതീയ രാജവംശം ഒരു കളിമണ്‍കൊണ്ടുള്ള ഒരു കോട്ടയായിയാണ് ആദ്യം ഈ കോട്ടയെ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഗോല്‍ക്കൊണ്ടയുടെ തന്ത്രപ്രധാനമായ സ്ഥാനം കാരണത്താല്‍ തുടര്‍ന്നുവന്ന ഭരണാധികാരികള്‍ക്ക് ഇതൊരു വിലപ്പെട്ട സ്ഥലമായി മാറി. 14ാം നൂറ്റാണ്ടില്‍ ഭാമിനി സുല്‍ത്താന്‍ ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട്, 16ാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ ഖുലി കുത്തബ് ഉല്‍ മുല്‍ക്ക് ഈ കോട്ടയെ ശക്തിപ്പെടുത്തി. കുത്തബ് ഇവിടെ ഷാഹി രാജവംശം സ്ഥാപിച്ചു. അവരുടെ ഭരണകാലത്ത്, ഗോല്‍ക്കൊണ്ട ഏറെ അഭിവൃദ്ധി പ്രാപിച്ചു, വാണിജ്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും കേന്ദ്രമായി ഗോല്‍ക്കൊണ്ട മാറി.
പേര്‍ഷ്യന്‍, ഇസ്ലാമിക്, ഹിന്ദു ശൈലികളുടെ ഒരു സങ്കരമായി ഈ കോട്ട മാറി. അത് ഈ കോട്ടയെ ഒരു വാസ്തുവിദ്യാ മാസ്റ്റര്‍പീസാക്കി മാറ്റി. പ്രവേശന കവാടത്തില്‍ വന്നുനിന്ന് ഒന്ന് കയ്യടിച്ചാല്‍ അതിൻ്റെ അലയടി കോട്ടയുടെ ഏറ്റവും ഉയര്‍ന്ന സ്ഥലത്തേക്ക് വരെ കേൾക്കുന്ന രീതിയിലാണ് ഇതിൻ്റെ രൂപകല്‍പ്പന. സങ്കീര്‍ണ്ണമായ ജലസംഭരണികളുടെയും പേര്‍ഷ്യന്‍ ചക്രങ്ങളുടെയും ശൃംഖലയുള്ള കോട്ടയുടെ ജലവിതരണ സംവിധാനം മധ്യകാല എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ വിളിച്ചോതുന്നതാണ്.
വജ്ര വ്യാപാരത്തില്‍ ഗോള്‍ക്കൊണ്ടയുടെ പ്രാധാന്യം ഐതിഹാസികമാണ്. കോഹിനൂര്‍, ഹോപ്പ് ഡയമണ്ട് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില വജ്രങ്ങള്‍ ഖനനം ചെയ്തിരുന്ന ഖനികളില്‍ കൊല്ലൂര്‍ ഖനി ഉള്‍പ്പെടെയുള്ളവ ഈ പ്രദേശത്തായിരുന്നു. അസാധാരണമായ സുതാര്യതയ്ക്കും വലുപ്പത്തിനും ഈ രത്‌നങ്ങള്‍ പ്രശസ്തമായിരുന്നു. വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും വ്യാപാരത്തിനുമുള്ള തിരക്കേറിയ കേന്ദ്രമായി അക്കാലത്ത് ഈ കോട്ട മാറി. ലോകമെമ്പാടുമുള്ള രത്‌നവ്യാപാരികളെ അക്കാലത്ത് ഇവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നു.
1687 ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് ഗോല്‍ക്കൊണ്ട കോട്ടയെ ഉപരോധിച്ചു. ഒടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ കോട്ടയെ പിടിച്ചെടുത്തു. ഇത് ഖുതുബ് ഷാഹി രാജവംശത്തിൻ്റെ തകര്‍ച്ചക്ക് കാരണമായി. മുഗള്‍ ഭരണകാലത്ത് കോട്ടയുടെ പ്രാധാന്യം കുറഞ്ഞുവന്നു. വജ്ര വ്യാപാരം ക്രമേണ കുറയാന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ, ഖനികളെല്ലാം ഉല്‍പ്പാദനം നിര്‍ത്തി. അതോടെ ഗോല്‍ക്കൊണ്ട കോട്ട ഒരു ചരിത്ര അവശിഷ്ടമായി മാറി.
ഇന്ന്, ഹൈദരാബാദിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെ പ്രതീകമായി ഗോല്‍ക്കൊണ്ട കോട്ട നിലകൊള്ളുന്നു. അതിൻ്റെ എടുപ്പുകള്‍ സംരക്ഷിക്കാനായി ഏറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കൂടാതെ യുനെസ്‌കോയുടെ ലോകപൈതൃകപദവിക്ക് ഈ കോട്ട നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആഡംബരത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും പഴയ കാലഘട്ടത്തിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കിക്കൊണ്ട്, വിനോദ സഞ്ചാരികളെയും ചരിത്രകാരന്മാരെയും ഒരുപോലെ ഈ കോട്ട ആകര്‍ഷിക്കുന്നു.
ഗോല്‍ക്കൊണ്ട കോട്ട ഒരു ചരിത്ര സ്മാരകം മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക, സാമ്പത്തിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തെ ഇത് ഉള്‍ക്കൊള്ളുന്നു. അതിൻ്റെ വാസ്തുവിദ്യാ നവീകരണങ്ങള്‍ മുതല്‍ വജ്രവ്യാപാരത്തിലെ അതിൻ്റെ പ്രധാന പങ്ക് വരെ വളരെ പ്രധാനപ്പെട്ടതായിരുന്നു. കോട്ടയുടെ പൈതൃകം ഇന്നും ഏവരേയും ആകര്‍ഷിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നു.